shelf



Wednesday 4 August 2010

ആറ് ദാർശനികർ ചേർന്ന് നാടകത്തിൽ നിന്ന് അമാവാസിയെ ഒഴിവാക്കുന്നു.

  അവർ സന്ധ്യയായ
  ഒരു ഓലപ്പുരയുടെ മുറ്റത്തിരിക്കുന്നു.
   
  ദൂരെനിന്നുനോക്കിയാൽ പുരയുടെ മുന്നിൽ
  നനഞ്ഞ് ചെമ്പിച്ച പച്ചമണ്ണിൽ അഞ്ച് നീലകസേര
   കളിലാണിരിപ്പ്.ഒരാൾ അടുക്കളവാതിലിൽ നിന്ന്‌
   വീട്ടമ്മയോട് സംസാരിക്കുന്നുണ്ട്.

   മറ്റൊരാൾ മര ഉരല് ഉരുട്ടികൊണ്ടുവന്ന്
   അവർക്കൊപ്പം ഇരിക്കുന്നു.
  
   കറുത്ത് ഉയരംകുറഞ്ഞയാൾ ഉത്തരാധുനികൻ
   (വിനോദ്)ആ നാടകത്തിന് നടന്മാർ വേണ്ടന്ന്
    തീരുമാനിക്കുന്നു.

    നമ്മൾക്ക് അയാളുടെ യുക്തിയിൽ
    സംശയം തോന്നുന്നു.
    രണ്ടാമനായ എക്സ്പ്രഷനിസ്റ്റ്(തുണ്ടത്തിൽ രാജപ്പൻ)
    രംഗപടം വരച്ചോളാമെന്ന് ഏൽക്കുന്നു.

     ആറുപേരുടേയും മുഖത്ത്
     സമ്മതഭാവം നമ്മൾ കാണുന്നു.
    
    സോഷ്യൽ റിയലിസ്റ്റും ആറാം വാർഡ് മെമ്പർ കൂടിയായ
    (പുതുവലിൽ കുമാരൻ)താരാട്ടിൽ കമ്പമുള്ളതിനാൽ
    സംഗീതം തരളമായിരിക്കണമെന്ന്‌ അഭിപ്രായപ്പെടുന്നു.

   ഒപ്പം എക്സ്പ്രഷനിസ്റ്റിനോട് പിറകിൽ കാണുന്ന
   കുടിലിന്റെ ചെറ്റയിൽ തിരുകിയിരിക്കുന്ന
    അരിവാൾ കാണിച്ചു കൊടുക്കുന്നു.
    
    ഇപ്പോൾ അവർക്കു മുന്നിലെ പുഞ്ചയിറമ്പിലൂടെ
   പൊളകൻ ഒരു തവളയെ പാതിവിഴുങ്ങിക്കൊണ്ട്
   ആമ്പൽ വള്ളിയിൽ കുരുങ്ങുന്നു.
   നാലാമനും സ്വന്തമായി തെറ്റാലിയുമുള്ള
   സറിയലിസ്റ്റ്(ദാവീദ്-കൺ വെർട്ടഡ്)
   ആ ദൃശ്യത്തിൽ നിന്നും ഒരു അലിഗറി
   നാടകത്തിലേക്ക് കരുതിവെക്കുന്നു.

    ഉത്തരാധുനികൻ എഴുന്നേറ്റുനിന്ന്‌ അതുവരെ
    നിശ്ശബ്ദനായിരുന്ന പോസ്റ്റ് ഇം പ്രഷനിസ്റ്റിനെ
   (ചിറയിൽ രവീന്ദ്രൻ)രംഗ സജ്ജീകരണത്തിന്
   തയ്യാറാക്കുന്നു.
   യഥാക്രമം അവർ അഞ്ചുപേർ
   ഇപ്പോൾ ചർച്ചയിൽ സജീവമാണ്.
   ഇത്രയുമായപ്പോൾ അടുക്കളവാതിൽക്കൽ നിന്ന്‌
   നെടുനീളം കുറിവരച്ച നിയോക്ലാസിക്
   (തിരുവഞ്ചൻ-ലക്ഷം വീട്)തഴമ്പുള്ള വലത്തു
    കൈയിലേക്ക് പഞ്ചാംഗം ഒതുക്കിപ്പിടിച്ച്
    കൂട്ടത്തിലേക്ക് വന്നിരിക്കുന്നു.
   
    ഏഴാമനും അവസാനത്തെ തലമുറയിലെ
    അംഗവുമായ അമാവാസി എന്നബാലൻ
     തെല്ല് ബഹുമാനത്തോടെ കസേരയിൽ
    നിന്നെഴുനേൽക്കുന്നു.
     പൊടുന്നനവേ അമാവാസി മുന്നിലേക്കുവന്ന്
     ഇടത്തേകൈ മടക്കി ചെവിപൊത്തിപിടിച്ച്
    മറ്റേകൈ അകലേക്കു നീട്ടി ദൂരേക്കു നോക്കി
    തലചരിച്ചുപിടിച്ച് അവർക്കിഷ്ടമുള്ള
    സിനിമയിലെ വള്ളക്കാരന്റെ പാട്ടുപോലെ
    ``സ്നാതമശ്വം ഗജം മത്തം’‘ എന്ന സംസ്കൃത
   ശ്ലോകം ഗംഭീരമായി പാടുന്നു.
  
   ഈ ബാഗ്രൌണ്ടിൽ ഏഴ് കെട്ട് കച്ചിയുമായ്
   ഏഴു സ്ത്രീകൾ അരകെട്ട് താളത്തിൽ ചലിപ്പിച്ച്
   നടന്നു പോവണമെന്ന് മെമ്പർ അവകാശപ്പെടുന്നു.
   അന്തരം നമ്മൾ സംസ്കൃതിയുടെ നാടകത്തിൽ നിന്ന്
   എഴുന്നേറ്റമില്ലാതെ വാപൊത്തി അതിശയിക്കുന്നു.
    കൃത്രിമമായ ഒരാധികാരികത അവിടമാകെ പരക്കുന്നു.

    ആ തക്കം നോക്കി അമാവാസി ഒരു ലാപ് ടോപ്പി
    നേപറ്റി പറഞ്ഞു തുടങ്ങന്നു.
    നമ്മുക്കിടയിൽ നിന്ന് പെട്ടെന്നൊരാൾ പൊലയാടി മോനേ
    എന്ന മുഖഭാവത്തിൽ ചാടിയെഴുന്നേൽക്കുന്നു.
     ആറ് ദാർശനീകരും അമാവാസിയും ഒന്നമ്പരന്ന്
    നാടകത്തിലേക്കു തിരികെ വരുന്നു.
     
    വീണ്ടും അമാവാസി അവർക്കിടയിലേകുവന്ന്
    രംഗത്തെ എന്റെ വീടിന് ആയിരം അറുത്തെടുത്ത
    കൈകൾ കൊണ്ടൊരു മേൽകൂര വേണമെന്ന്
    രോഷത്തോടെ പറയുന്നു.

    മനുവിലും വാസ്തുവിലും തല്പരനായ
    നിയോക്ലാസിക് കുറിമായക്കാതെ മുഖം തുടച്ച്
    കൈയോ കോപ്പോ എന്തെങ്കിലും കൊണ്ട്
    വീട് മേഞ്ഞോളു.പക്ഷേ ശാസ്ത്രമനുസരിച്ച്
     നാടകത്തിലായാലും ജീവിതത്തിലായാലും
     വീടിന് പുഞ്ചയിറമ്പ് നിർബന്ധം.മേൽകൂരക്ക്
     നായങ്ങണ പോലെ പെട്ടന്നു നശിക്കുന്ന
    തടിവേണമെന്ന് നിർബന്ധം.

     ആത്മസംതൃപ്തികൊണ്ട് അയാളുടെ കണ്ണുനിറഞ്ഞൊഴുകി
     അമാവാസി എണീറ്റുവന്ന് ഠേ..ഠേ...നിയോ ക്ലാസിക്കിന്റെ
     ചെള്ളയ്ക്ക് പത്തുവിരലും പതിഞ്ഞു.
     നമ്മൾ കോപത്തോടെ അമാവാസിയെ
    നാടക ചർച്ചിൽ പുറത്താക്കുവാൻ
     മുദ്രാവാക്യം വിളിക്കുന്നു.അമാവാസി
     കുനിഞ്ഞിറങ്ങി പോകുന്നു.
      ചാത്തൻ ചത്തുപോയതിനാൽ സോഷ്യൽ റിയലിസ്റ്റ്
     അരിവാള് കൈയിൽ കൊടുത്ത് നിർത്തിയ മാല എന്ന
     പുലകിയെ വാചകത്തിലൂടെ എഴുന്നള്ളിക്കുന്നു.

    ‘’ മംഗലത്ത് മഠമേ തയോളീ..നിന്റമ്മേടോട്ടും
   സീ ബീ സി യ്ക്ക്’(ശംഖ് പുഷ്പം കണ്ണെഴുതുമ്പോൾ ..എന്ന മട്ട്)
   ഈ മുദ്രാവാക്യം മൈക്കിനോട് ചേർന്നുനിന്ന് വിളിച്ചോളാമെന്ന്
    മെമ്പർ സ്വയം ഏൽക്കുന്നു.

   അപ്പോഴേക്കും കണ്ണു ചുവന്നുപോയ
   നിയോ ക്ലാസ്സിക് ഓടിപോയി ഇടയ്കയും
   ചെണ്ടയും കുരുത്തോലയും തലയിൽ കെട്ടാൻ
   ചുവന്ന പട്ടും കൊണ്ടുവരുന്നു.
    മെമ്പർ കൈ മസില് വരത്തക്കവിധം മടക്കിപ്പിടിച്ച്
    മുകളിലേക്കു നോക്കി മനസ്സിൽ ഒരു ഡും
    സങ്കല്പിച്ച് ചുവടിൽ നിൽക്കുന്നു.രാത്രിയാവുന്നു.
                     ---കർട്ട്ൻ---         ബിനു.എം.പള്ളിപ്പാട്.

3 comments:

  1. പുതുതലമുറയിലെ ദലിത് കവികളിൽ ശ്രദ്ധേയനായ ബിനു.എം.പള്ളിപ്പാടിന്റെ ഒരു കവിത(-പച്ചകുതിര..2010.ഫെ:
    പ്രസിദ്ധീകരിച്ചതാണ്).ഇവിടെ പോസ്റ്റ് ചെയ്യുന്നത് ,ദലിത് വിഷയങ്ങളുടെ
    വിശാലമായ ഭൂമിക പരിചയപ്പെടുത്തുന്നതിനാണ്.
    പ്രതികരണം,ഏതു തരവും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ‘വീണ്ടും അമാവാസി അവർക്കിടയിലേകുവന്ന്
    രംഗത്തെ എന്റെ വീടിന് ആയിരം അറുത്തെടുത്ത
    കൈകൾ കൊണ്ടൊരു മേൽകൂര വേണമെന്ന്
    രോഷത്തോടെ പറയുന്നു.‘അറുത്തെടുത്ത കൈകളുടെ ഓർമയുണർത്തുന്നു.

    ReplyDelete
  3. വായിച്ചു. ഇഷ്ടപ്പെട്ടുതുടങ്ങി.

    ReplyDelete